മകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കൊല്ലപ്പെട്ട പതിനാറുകാരിയുടെ അമ്മ. സാഹിലിനെക്കുറിച്ച് പലതവണ ചോദിക്കാൻ ശ്രമിച്ചെങ്കിലും മകൾ ഒന്നും വെളിപ്പെടുത്തിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി. “സാഹിലിനെ ഒരിക്കലും കണ്ടിട്ടില്ല. ഞങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു” ഇരയുടെ അമ്മ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പെൺകുട്ടി തന്റെ സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ സാഹിൽ വഴിയിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു. വഴക്കിൽ പ്രകോപിതനായ സാഹിൽ പെൺകുട്ടിയെ ഒന്നിലധികം തവണ കുത്തുകയും, പിന്നീട് ഒരു പാറക്കല്ലുകൊണ്ട് അടിക്കുകയും ചെയ്‌തു.

ഡൽഹിയിലെ രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പെൺകുട്ടി ക്രൂരമായി കൊല്ലപ്പെടുമ്പോഴും ആളുകൾ നടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

പ്രതിക്ക് വധശിക്ഷ നൽകണമെന്നും കുറ്റവാളിയെ തൂക്കിക്കൊല്ലണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. തന്റെ മകൾ സാഹിലിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അവർ അവകാശപ്പെട്ടു. “എന്തിനാണ് അവളെ കൊലപ്പെടുത്തിയതെന്ന് എനിക്കറിയില്ല, ഇപ്പോൾ, സിസിടിവി ദൃശ്യങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കും മാത്രമേ എന്റെ മകളെ എങ്ങനെ, എന്തിനാണ് കൊന്നതെന്ന് വെളിപ്പെടുത്താൻ കഴിയൂ” അവർ പറഞ്ഞു.

കൊലപാതകിയെ തൂക്കിക്കൊല്ലണമെന്ന് പെൺകുട്ടിയുടെ പിതാവും ആവശ്യപ്പെട്ടു. “എന്റെ മകളെ പലതവണ കുത്തിയിട്ടുണ്ട്, അവളുടെ തലയും കഷ്‌ണങ്ങളാക്കി. പ്രതിയ്ക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു” അദ്ദേഹം പറഞ്ഞു.

മരിച്ച പെൺകുട്ടി ഈ വർഷം പത്താം ക്ലാസ്‌ പൂർത്തിയാക്കി, നിയമപഠനം നടത്താൻ ആഗ്രഹിച്ചിരുന്നെന്നും കുടുംബം പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ചാണ് 20കാരനായ സാഹിലിനെ തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തത്‌. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 പ്രകാരം പിഎസ് ഷഹബാദ് ഡയറിയിൽ ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.