ഹരാരെ: സിംബാബ് വെ മുന്‍ ക്രികറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ പരുക്ക്. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. എയര്‍ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും റിപോര്‍ട് വ്യക്തമാക്കുന്നു.

താരം അപകടനില തരണം ചെയ്തതായാണു വിവരം. ആശുപത്രിയില്‍വെച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഭാര്യ ഹന്ന സ്റ്റൂക്‌സ് വിറ്റാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. തലയിലും കൈയ്ക്കും പരുക്കേറ്റ വിറ്റാല്‍ ഹരാരെയിലെ മില്‍റ്റന്‍ പാര്‍ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രാവിലെ ട്രകിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്.

2013ല്‍ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയില്‍നിന്ന് ഭീമന്‍ മുതലയെ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മുതലയുണ്ടെന്ന് അറിയാതെ രാത്രി മുഴുവന്‍ വിറ്റാല്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. ഭാഗ്യം ഒന്നുകൊണ്ടുമാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്.

ക്രികറ്റില്‍ നിന്നും വിരമിച്ച വിറ്റാല്‍ ഇപ്പോള്‍ സിംബാബ് വെയിലെ ഹുമാനിയില്‍ സഫാരി ബിസിനസ് നടത്തുകയാണ്. സിംബാബ് വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2003ലാണ് ദേശീയ ടീമിനായി ഒടുവില്‍ കളിച്ചത്. ടെസ്റ്റില്‍ നാലു സെഞ്ച്വറികളടക്കം 2,207 റണ്‍സ് താരം നേടിയിട്ടുണ്ട്. 51 വികറ്റുകളും സ്വന്തമാക്കി. ഏകദിന ക്രികറ്റില്‍ 2,705 റണ്‍സും 88 വികറ്റുകളും നേടിയിട്ടുണ്ട്.