വാഷിങ്ടൺ:  യുഎസിലുടനീളമുള്ള കോളേജ് കാമ്പസുകളിൽ നടക്കുന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അപലപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.

പ്രതിഷേധക്കാർ “ആൻ്റിസെമിറ്റിക് ജനക്കൂട്ടം” (antisemitic mobs) ആണെന്നും അവർ ലക്‌ഷ്യം വയ്ക്കുന്നത്  ജൂത വിദ്യാർത്ഥികളെയും ഫാക്കൽറ്റികളെയുമാണെന്ന് നെതന്യാഹു പറഞ്ഞു.

“അമേരിക്കയിലെ കോളേജ് കാമ്പസുകളിൽ സംഭവിക്കുന്നത് ഭയാനകമാണ്. മുൻനിര സർവ്വകലാശാലകളെ ആൻ്റിസെമിറ്റിക് ജനക്കൂട്ടം കൈയടക്കി. അവർ ഇസ്രായേലിനെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.

അവർ ജൂത വിദ്യാർത്ഥികളെ ആക്രമിക്കുന്നു, അവർ ജൂത ഫാക്കൽറ്റിയെ ആക്രമിക്കുന്നു. 1930 കളിൽ ജർമ്മൻ സർവകലാശാലകളിൽ സംഭവിച്ചതിനെയാണ്  ഇത് അനുസ്മരിപ്പിക്കുന്നത്, ”നെതന്യാഹു വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.

അമേരിക്കയിലും പാശ്ചാത്യ സമൂഹങ്ങളിലുടനീളമുള്ള യഹൂദ വിരുദ്ധതയിൽ ലോകം അടുത്തിടെയായി ഉയർച്ച കാണുന്നുണ്ടെന്ന് പറഞ്ഞ നെതന്യാഹു കൂടുതൽ നടപടിയെടുക്കാൻ സർവകലാശാല  അഡ്മിനിസ്ട്രേറ്റർമാരോട് ആവശ്യപ്പെട്ടു.

ഇസ്രയേൽ-ഹമാസ് യുദ്ധം യു.എസ്. പ്രസിഡൻറ് ജോ ബൈഡൻ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നാരോപിച്ച് ആയിരക്കണക്കിനു വിദ്യാർഥികളാണ് ദിവസങ്ങളായി വിവിധ കാംപസുകളിൽ പ്രതിഷേധിക്കുന്നത്.

ന്യൂയോർക്ക് സർവലാശാലയിൽ 133 വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു. ആറുദിവസമായി നടക്കുന്ന പ്രക്ഷോഭത്തെത്തുടർന്ന് കൊളംബിയ സർവകലാശാലാ ക്ലാസുകൾ ഓൺലൈനാക്കി. യേൽ, കാലിഫോർണിയ സർവകലാശാലകളിലും പ്രക്ഷോഭകരെ അറസ്റ്റുചെയ്തു.