തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച പിന്നണി ഗായികയാണ് മിന്മിനി. എ. ആർ. റഹ്മാൻ ആദ്യമായി സംഗീതം നൽകിയ റോജ എന്ന ചിത്രത്തിലെ “ചിന്ന ചിന്ന ആസൈ..” എന്ന ഗാനത്തിലൂടെയാണ് മിന്മിനി ശ്രദ്ധനേടുന്നത്. തമിഴിൽ സജീവമായിരുന്ന ഗായിക, റഹ്മാനെ കൂടാതെ, ഇളയരാജ ചിത്രങ്ങളിലൂം സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ എ.ആർ റഹ്മാനുവേണ്ടി പാടിയതിന് ഇളയരാജ തന്നെ ശകാരിച്ചതായും പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് തഴയപ്പെട്ടതായും വെളിപ്പെടുത്തുന്ന മിന്മിനിയുടെ പഴയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധനേടുന്നത്.

“ചിന്ന ചിന്ന ആസൈ ഹിറ്റായ ശേഷം, രാജാസാറിന്റെ (ഇളയരാജ) ‘താലാട്ട്’ എന്ന ചിത്രത്തിന്റെ റെക്കോർഡിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ടേക്ക് എടുക്കുന്നതിന് മുൻപ് ചെറിയ തെറ്റുകൾ പറഞ്ഞുതരാനായി എത്തിയ രാജാസാർ, ‘നീ എന്തിനാണ് അവിടെ ഇവിടെയെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാ മതി’ എന്നു പറഞ്ഞു. അതിനു ശേഷം രാജാസാർ എന്നെ പാട്ടുപാടാൻ വിളിച്ചിട്ടേയില്ല. നേരത്തെ രാജാസാറിന്റെ എല്ലാ പടത്തിലും എനിക്ക് ഒരു പാട്ട് ഉണ്ടാകുമായിരുന്നു. ചിന്ന ചിന്ന ആസൈ പാടിയ ശേഷം എനിക്ക് പാട്ടുകൾ കുറഞ്ഞു.

എ.ആർ റഹ്മാനും ഇളയരാജയും തമ്മിലുള്ള ഈഗോ ക്ലാഷാണ് തന്റെ കരിയർ അവസാനിക്കാൻ കാരണമായതെന്നും, പിന്നണി ഗായികയായി തുടരാൻ റഹ്മാൻ ഒരുപാട് സാഹിയിച്ചിട്ടുണ്ടെന്നും, വീണ്ടും ഒരുപാട് ഗാനങ്ങളിൽ അവസരം തന്നതായും, മിന്മിനി പറഞ്ഞു. എന്നാൽ താൻ പിന്നീട് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായും, ഇളയരാജയെപ്പോലെയല്ല, തൻ്റെ ഗായകരെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്നതുകൊണ്ടാണ് എ.ആർ. റഹ്മാൻ ഒരു അത്ഭുത വ്യക്തിയായതെന്നും അഭിമുഖത്തിൽ മിന്മിനി പറഞ്ഞു. അമൃത ടിവിക്ക് നൽകിയ പഴയ ഒരു അഭിമുഖത്തിലായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ.

കിഴക്കുണരും പക്ഷി, കുടുംബസമേതം, കറുത്തമ്മ, തേവർമകൻ തുടങ്ങിയ മലയാളം ചിത്രിങ്ങളിലെ മിന്മിനിയുടെ ഗാനങ്ങൾ ഹിറ്റായിരുന്നു. 1993-ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ മിന്മിനിക്ക് ശബ്ദം നഷ്ടപ്പെടുകയും, 2014 ഓടെ ശബ്ദം തിരികെ ലഭിക്കകയും ചെയ്തെന്നുമാണ് വിവരം. ഇതിനു ശേഷം ഗായിക സിനിമാ സംഗീതമേഖലയിലേക്ക് തിരികെ എത്തിയിരുന്നു.