തിരുവനന്തപുരം: സ്പ്രിങ്ക്ളർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാസപ്പടിക്കേസിനേക്കാൾ വലിയ കേസാണ് സ്പ്രിങ്കൽ അഴിമതിയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. കൈവശമുള്ള രേഖകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നാണ് ആവശ്യമെന്ന് സ്വപ്ന പറഞ്ഞു. സ്പ്രിങ്കളർ കേസ് അങ്ങനെയങ്ങ് ഒഴിഞ്ഞുപോകാൻ പറ്റില്ല. ഒളിച്ചുവെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഇതിൽ അടുത്ത നടപടിയിലേക്ക് കടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇപ്പോൾ പരാതി നൽകുന്നതിന് തിരഞ്ഞെടുപ്പുമായി ഒരുബന്ധവുമില്ലെന്ന് അവർ അവകാശപ്പെട്ടു. വീണ വിജയനും പിണറായി വിജയനും തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് എം. ശിവശങ്കർ തന്നോട് കുറ്റസമ്മതം നടത്തിയതായി സ്വപ്ന പറഞ്ഞു.