ലഖ്‌നൗ: കർണാടകയിൽ ഒബിസി ക്വാട്ടയിൽ നിന്ന് മുസ്‌ലിങ്ങള്‍ക്ക് സംവരണം നൽകാനുള്ള കോൺഗ്രസിൻ്റെ ശ്രമം രാജ്യത്തെ “ഇസ്‌ലാമീകരണത്തിലേക്കും വിഭജനത്തിലേക്കും” നയിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാനാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കർണാടകയിൽ ഒബിസിയുടെ സംവരണ വിഹിതം മുസ്ലീം സമുദായത്തിന് കൈമാറാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഈ അവകാശ വാദം തള്ളുകയും സാമൂഹിക നീതിയാണ് സംവരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. പണ്ട് യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലുള്ള സമയത്തും സമാനമായ ശ്രമങ്ങൾ നടത്തിയിരുന്നതായും യോഗി കുറ്റപ്പെടുത്തി. യുപിഎ സർക്കാരിൻ്റെ കാലത്ത് ഒബിസി വിഭാഗത്തിനുള്ള 27 ശതമാനം സംവരണത്തിൽ ആറ് ശതമാനം മുസ്ലീങ്ങൾക്ക് നൽകണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ ശുപാർശയെ ചൂണ്ടി കാണിച്ചായിരുന്നു വിമർശനം.