വാഷിംഗ്ടൺ: ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. മെറ്റയിലെ 11, 000ത്തിൽ അധികം ജീവനക്കാരെ പിരിച്ചു വിട്ടു. ജീവനക്കാരെ ഫേസ്ബുക്കിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. കൂട്ടപ്പിരിച്ചുവിടലിന് സ്ഥിരീകരണവുമായി മാർക്ക് സക്കർബർഗ് തന്നെ എത്തിയിട്ടുണ്ട്. ചെലവ് വർധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടത്. ഫെയ്സ്ബുക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് 4 മാസത്തെ അധിക ശമ്പളം നൽകും.

‘ഇന്ന് ഞാൻ പറയാൻ പോകുന്നത് മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങളെക്കുറിച്ചാണ്.  ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇതുമൂലം പ്രതിഭാധനരായ 11000-ത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്. നിലവിൽ 87,000 ജീവനക്കാരാണ് മെറ്റായിൽ ജോലി ചെയ്യുന്നത്. ഫേസ്ബുക്കിന് പുറമെ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവിയിൽ ജോലി ചെയ്യുന്നവരും പിരിച്ചുവിട്ട 11000 ജീവനക്കാരിൽ ഉൾപ്പെടുന്നു’ മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് ബ്ലോഗിൽ പറഞ്ഞു.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ ഇങ്ക് ബുധനാഴ്ച രാവിലെ മുതൽ തന്നെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. യോഗത്തിൽ വളരെ നിരാശനായാണ് സക്കർബർഗിനെ കാണപ്പെട്ടത്. കമ്പനിയുടെ തെറ്റായ നടപടികൾക്കും വളർച്ചയെക്കുറിച്ചുള്ള അമിതമായ ശുഭാപ്തിവിശ്വാസത്തിനും താൻ ഉത്തരവാദിയാണെന്ന് മാർക്ക് സക്കർബർഗ് യോഗത്തിൽ പറഞ്ഞു. 

കമ്പനിയിൽ ഓവർ സ്റ്റാഫിംഗ് സംഭവിച്ചു. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനെക്കുറിച്ചുള്ള വിവരങ്ങളും യോഗത്തിൽ അദ്ദേഹം പങ്കുവച്ചു. 18 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ തോതിൽ ആളുകളെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുന്നത്. മെറ്റയുടെ ഓഹരി ഈ വർഷം 73% കുറഞ്ഞിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടികയിൽ സാന്നിധ്യം രേഖപ്പെടുത്തിയ സക്കർബർഗ് ഇപ്പോൾ കോടീശ്വരന്മാരുടെ പട്ടികയിൽ 29-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്റെ റിയൽ ടൈം ബില്യണയർമാരുടെ പട്ടിക പ്രകാരം മാർക്ക് സക്കർബർഗിന്റെ ആസ്തി വെറും 33.5 ബില്യൺ ഡോളറാണ്.