ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുന്ന ദ്രാവിഡിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ സഹതാരവും മുൻ ഇന്ത്യൻ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയും ബെംഗളൂരുവിൽ വോട്ടവകാശം വിനിയോഗിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 14 സീറ്റുകളിലേക്കാണ് കർണാടകയിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. 543 അംഗ പാർലമെന്റിൽ 28 സീറ്റുകൾ സംഭാവന ചെയ്യുന്ന കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി ചിക്കമംഗളൂർ, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബെല്ലാപുർ, കോലാർ എന്നീ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.