വത്തിക്കാൻ: യുദ്ധത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലയും അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട്, ഫ്രാൻസിസ് മാർപാപ്പ. ആണവയുദ്ധം നടത്തുമെന്ന പുടിന്റെ പ്രസ്താവനയിൽ അദ്ദേഹം അപലപിച്ചു.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് യുദ്ധത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ ശക്തമായി പ്രതികരിച്ചത്.

സമാധാന നിർദ്ദേശങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തവും ഭീകരതയും വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

യുക്രെയ്ൻ ഭൂപ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേർത്ത നടപടിയെയും അദ്ദേഹം അപലപിച്ചു. ‘അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപപ്പെട്ട ഗൗരവമേറിയ സാഹചര്യത്തെ ഞാൻ അപലപിക്കുന്നു. ഇത് ആണവ ഭീഷണി വർധിപ്പിക്കുന്നതും രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതുമാണ്’ -ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.