‘തലയ്ക്ക് വെട്ടി, കൈ കടിച്ചുപൊട്ടിച്ചു, എന്നിട്ടും വിട്ടില്ല. അയാളിനി തിരിച്ചുവരല്ലേ എന്ന് മാത്രമേയുള്ളൂ..,’ കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓർക്കുമ്പോൾ കന്തസ്വാമിയ്ക്ക് ഇപ്പോഴും ഭയം. തന്റെ വീട്ടിൽ കയറിയ കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതത്തെ (ജോൺസൺ) സാഹസികമായാണ് തമിഴ്നാട് ഈറോഡ് സ്വദേശിയായ കന്തസാമി പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് മരിയാർപൂതം തന്റെ സ്ഥിരം തട്ടകമായ കലൂരിലെ കാട്ടൂക്കാരൻ റോഡിൽ കന്തസ്വാമി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറിയത്. സമീപത്തെ മറ്റു മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ച ശേഷമാണ് കന്തസ്വാമിയുടെ വീട്ടിൽ എത്തിയത്. എന്നാൽ, ശബ്ദം കേട്ട് കന്തസാമി ഉണർന്നതോടെ പൂതം കുടുങ്ങുകയായിരുന്നു.

എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ പ്രധാനമായും കലൂർ മേഖലയിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് മരിയാർപൂതം. ടെറസുകളിലൂടെയും മതിലുകളിലൂടെയും അനായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ല. ഒരു തവണ മോഷണം നടത്തിയ അതേ സ്ഥലത്തുതന്നെ വീണ്ടും മോഷണം നടത്തുന്നതാണ് രീതി. മുമ്പ് ജനകീയസേന ഉൾപ്പെടെ രൂപീകരിച്ചാണ് ഇയാളെ പികികൂടിയത്. മോഷണക്കേസിൽ പെട്ട് ജയിലിലായ പൂതം ഒന്നര വർഷം മുമ്പാണ് പുറത്തിറങ്ങിയത്.