ഹൈദരാബാദ്: തെലങ്കാനയില്‍ മുന്‍ രാജ്യസഭാ അംഗം എം.എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ആരോപിച്ചാണ് രാജി.

പാര്‍ട്ടിക്ക് പഴയപ്രതാപത്തിലേക്ക് തിരികെ വരാനും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു. നാല് ദശകം നീണ്ട തന്റെ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ താന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ തിരിച്ചുവരവിന് വേണ്ടിയാണ് ജി-23 നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിച്ചത്.

എന്നാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നേതാക്കള്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ നേതൃത്വം പരിഗണിച്ചതുപോലുമില്ലെന്നും രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഖാന്‍ ഉന്നയിക്കുന്നത്. മുതിര്‍ന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയില്ല.

രാഹുലിന്റെ പ്രവര്‍ത്തികളാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ചത്.രാഹുല്‍ ഗാന്ധിയെ ഉപാധ്യക്ഷനാക്കിയ കാലം മുതല്‍ തിരിച്ചടികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്ന് പോലും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചിട്ടില്ല. തന്റേതായ രീതിയിലൂടെ മാത്രം മുന്നോട്ട് പോകുന്നതാണ് രീതി. ഇതിന്റെയൊക്കെ ഫലമാണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.