തിരുവനന്തപുരം: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളിലാണ് ഗവർണർമാരെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്തിന്‍റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ ബദലുകൾ ചിലരെ അസ്വസ്ഥരാക്കുന്നു. എന്തിനെയും, ഏതിനെയും വർഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രത്തിൽ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതികൊടുത്തവരെ ചരിത്ര പുരുഷൻമാരായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.