തിരുവനന്തപുരം: വിവാദമായ നിയമന കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. പാർട്ടിക്കാണ് ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകിയത്. വ്യാജമായ കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ ഫോണിൽ വിളിച്ചാണു മേയർ വിശദീകരണം നൽകിയത്. തിരുവനന്തപുരം കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർഥികളുടെ മുൻഗണനാപട്ടിക നൽകണമെന്നും ആവശ്യപ്പെട്ട് മേയർ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്.

കത്തയച്ചിട്ടില്ലെന്നു മേയറും അങ്ങനെയൊരു കത്ത് കണ്ടിട്ടില്ലെന്നു ജില്ലാ സെക്രട്ടറിയും ആണയിട്ടു പറയുന്നുണ്ടെങ്കിലും പുതിയ വിവാദം ജില്ലയിലെ സിപിഎമ്മിനുള്ളിൽ കടുത്ത ചേരിതിരിവു സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ വിമർശനവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.