തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ ഓഫിസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമീഷൻ. തിരുവനന്തപുരം കോർപറേഷൻ ഫോർട്ട് സോണൽ ഓഫിസ് സൂപ്രണ്ട് ജെസിമോൾ പി.വി 15000 രൂപ പിഴ ഒടുക്കാനാണ് കമീഷണർ എ. അബ്ദുൽ ഹക്കിം വിധിച്ചത്.

ജെസിമോൾ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന് പെൻഷൻ ആനുകൂല്യങ്ങളും അതിന്മേലുള്ള വിവരങ്ങളും കൃത്യസമയം നൽകിയില്ലെന്ന് കമീഷൻ കണ്ടെത്തി.

വിവരങ്ങൾക്കും ആനുകൂല്യങ്ങൾക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമീഷൻ ഹിയറിങ്ങിന് വിളിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലേഖ ഹിയറിങ്ങിന് മുമ്പ് സെപ്റ്റംബർ 12ന് മരിച്ചു. തുടർന്ന് കമീഷണർ നടത്തിയ തെളിവെടുപ്പിനെ തുടർന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസിമോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.