ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എട്ടു പോഷക സംഘടനകളുടെയും നിരോധന വിഷയം പരിഗണിക്കുന്ന യു.എ.പി.എ ട്രൈബ്യൂണലിനെ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമ നയിക്കും. സർക്കാറിന്‍റെയും നിരോധിക്കപ്പെട്ട സംഘടനകളുടെയും വാദമുഖങ്ങൾ കേട്ട് അഞ്ചു വർഷ നിരോധനം സ്ഥിരപ്പെടുത്തണമോ വേണ്ടയോ എന്ന് തീർപ്പുകൽപിക്കുന്നത് ട്രൈബ്യൂണലാണ്. 

ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.സി. ശർമയാണ് ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ നാമനിർദേശം ചെയ്തത്. ഇത് അംഗീകരിച്ച് നിയമ-നീതിന്യായ മന്ത്രാലയം തിങ്കളാഴ്ച ഓഫിസ് മെമോറാണ്ടം പുറത്തിറക്കി. ഇനി ട്രൈബ്യൂണൽ അധ്യക്ഷന്‍റെ നിയമനം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കും. 

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണ് കഴിഞ്ഞ 28ന് നിരോധിക്കപ്പെട്ടത്.