അഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ പ്ലാസ്റ്റിക് കുപ്പി എറിയുന്ന വീഡിയോ പുറത്ത്. ഖോദല്‍ധാം ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ രാജ്കോട്ടിലെ ഗാര്‍ബ വേദിയില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവരുന്നത്.

തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന തിരക്കിനിടെയാണ് സംഭവം. ഈ സമയമാണ് അദ്ദേഹത്തിന് നേരെ കുപ്പി എറിയുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെജരിവാള്‍ നിരവധി തവണ ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. അതേസമയം ഗാര്‍ബ വേജിയില്‍ സംസാരിച്ച കെജരിവാള്‍ നിരവധി വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് നല്‍കി. ഡിസംബറില്‍ അധികാരത്തിലെത്തിയാല്‍ ആം ആദ്മി പാര്‍ട്ടി (എഎപി) എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കുമെന്നതാണ് അതിലൊന്ന്.

കൂടാതെ കച്ച് ജില്ലയുടെ എല്ലാ കോണുകളിലും നര്‍മ്മദാ ജലം എത്തിക്കുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ ചികിത്സ നല്‍കുന്നതിനായി ഗുജറാത്തിലെ 33 ജില്ലകളില്‍ ഓരോന്നിനും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രി നിര്‍മിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു.