ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ധാരണാപത്രത്തിലേയ്ക്ക്് നയിച്ച കാരണങ്ങൾ വിശദമായി പരിശോധിക്കാനും തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തും. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടായെങ്കിൽ നടപടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ധാരണാപത്രത്തിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ ചുമതലപ്പെടുത്തി.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ. പി ജയരാജൻ എന്നിവർക്കിതിരെയാണ് പ്രതിപക്ഷം പ്രധാനമായും ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരേയും ആരോപണം ഉയർന്നതോടെയാണ് വിഷയത്തിൽ നടപടി കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.