ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്.

വടക്കഞ്ചേരി ദേശിയ പാതയിലാണ് ബിന്ദുവിനെ പ്രദേശവാസികൾ കണ്ടെത്തുന്നത്. പ്രദേശത്തെ ഒരാളോട് വീട്ടിലേക്ക് ഫോൺ ചെയ്യാൻ ബിന്ദു ഫോൺ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാരോട് വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് അവർ വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് ബിന്ദുവിനെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമേ തുടർ നടപടികൾ തീരുമാനിക്കുകയുള്ളു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ 19-ാം തിയതിയാണ് യുവതി ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്. ഇതിന് ശേഷം ഒരു സംഘം ആളുകൾ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ വീട്ടിൽ എത്തി യുവതിയെ അന്വേഷിച്ചിരുന്നു. തുടർന്ന് ഇവർ മടങ്ങിപോയിരുന്നു. ഇന്നലെ വീണ്ടും ഒരു സംഘം ആളുകൾ എത്തി ബന്ധുക്കളെയും ഭർത്താവിനെയും ആക്രമിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.