തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പത്മജ വേണുഗോപാല്‍. അഞ്ച് വര്‍ഷം തൃശൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നെന്നും പാര്‍ട്ടി ഈ പരിഗണന തരുമെന്നാണ് വിശ്വാസമെന്നും പത്മജ മീഡിയവണിനോട് പറഞ്ഞു.
മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പിലും തോല്‍വിയായിരുന്നു പത്മജയെ തേടിയെത്തിയത്. പക്ഷേ ഇക്കുറി പത്മജ ആത്മവിശ്വസത്തിലാണ്. തോറ്റതിന് ശേഷവും കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂര്‍ കേന്ദ്രീകരിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇക്കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ട് എന്നാണ് വിശ്വാസം. കഴിഞ്ഞ തവണത്തെ പാളിച്ചകള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും പത്മജ പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഇല്ലാതെ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നതാണ് നിലവിലെ അവസ്ഥ.
തൃശൂരില്‍ നിന്ന് പത്മജ രണ്ടാം വട്ടവും ജനവിധി തേടുമെന്നിരിക്കെ വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡലം പിടിച്ചെടുത്ത മന്ത്രി വി.എസ് സുനില്‍ കുമാറിന് പകരം എല്‍.ഡി.എഫില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.