ഷിക്കാഗോ ∙ അമേരിക്കയിലെ ബാസ്ക്കറ്റ് ബോൾ ഇതിഹാസമായ മൈക്കിൾ ജെഫ്രി ജോർദൻ താങ്കസ് ഗിവിങ്ങ് ദിനം ധന്യമാക്കിയത് ഫീഡിങ്ങ് അമേരിക്കാ എന്ന സംഘടനക്കു 2 മില്യൺ ഡോളർ സംഭാവന നൽകി. രാജ്യം ഇന്ന് അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ അനന്തരഫലമായി പലരുടേയും ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഒരു നേരത്തെ ആഹാരം പോലും ലഭിക്കുവാൻ ഇല്ലാത്ത നിരവധി ജീവിതങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. നാം നമുക്ക് ലഭിച്ച നന്മകളുടെ പങ്ക് അവർക്ക് നൽകുന്നതിലൂടെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് മൈക്കിൾ പറയുന്നു.

മൈക്കിൾ ജോർദൻ പങ്കെടുത്ത ആറാമത്തേതും അവസാനത്തേതുമായ മത്സരത്തിന്റെ ദി ലാസ്റ്റ് ചാൻസ് ഡോക്യുമെന്ററിയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നാണ് 2 മില്യൺ ഡോളർ സംഭാവന നൽകിയത്. യുഎസിലുടനീളം 60000 ഫുഡ് പാർട്ട്േഴ്സും 200 ഫുഡ് ബാങ്ക്സും ഉള്ള ഏറ്റവും വലിയ ചാരിറ്റബിൾ ഫുഡ് അസിസ്റ്റൻസാണ് ഫീഡ് അമേരിക്ക എന്ന സംഘടന. വംശീതയുടെ പേരിൽ നടക്കുന്ന അനീതിക്കെതിരെ പടപൊരുതുന്നതിന് അടുത്ത പത്തു വർഷത്തേക്ക് 100 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് ജോർദനും ജോർഡൻ ബ്രാൻണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.