സുശാന്ത് സിങ് രാജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുത്ത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 2016ലാണ് അക്തര്‍ സുശാന്തിനെ അവസാനമായി കാണുന്നത്. അന്ന് സുശാന്തിനോട് സംസാരിക്കാത്തതില്‍ ഇന്ന് ഖേദിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ പര്യടനം കഴിഞ്ഞു തിരിച്ചു പോകാന്‍ നില്‍ക്കവേയാണ് മുംബൈയിലെ ഒലീവ് ഹോട്ടലില്‍ വച്ച്‌ സുശാന്തിനെ ഞാന്‍ അവസാനമായി കാണുന്നത്. സത്യം പറയാമല്ല അന്ന് അദ്ദേഹം അത്ര ആത്മവിശ്വസമുള്ളയാളായി കാണപ്പെട്ടില്ല. തല കുനിച്ച്‌ എന്റെ സമീപത്തു കൂടി അദ്ദേഹം നടന്നു നീങ്ങി. അപ്പോള്‍ എന്റെ സുഹൃത്താണ് പറഞ്ഞത് അദ്ദേഹമാണ് എം.എസ്. ധോണിയുടെ സിനിമ ചെയ്യുന്നതെന്ന്.’ അക്തര്‍ ഒരു യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധാരണ നിലയില്‍ നിന്ന് ഉയര്‍ന്നുവന്ന ആളാണ് അദ്ദേഹം, പക്ഷെ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. സിനിമ വിജയമായി മാറി. എന്നാല്‍ അന്ന് സുശാന്തിനെ അവിടെ തടഞ്ഞു നിര്‍ത്താത്തതിലും ഒരു വാക്ക് ജീവിതത്തെ കുറിച്ച്‌ ചോദിക്കാത്തതിലും ഞാന്‍ ഖേദിക്കുന്നു. എന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തോട് പങ്കുവയ്ക്കാമായിരുന്നു, എനിക്ക് അദ്ദേഹത്തോട് സംസാരിക്കാമായിരുന്നു. അത് ഒരു പക്ഷെ ജീവിതത്തെ കുറിച്ച്‌ ഒരു വിശാലമായ കാഴ്ചപ്പാട് അദ്ദേഹത്തിനു നല്‍കിയേനെ. സുശാന്തിനോട് അന്ന് സംസാരിക്കാത്തതില്‍ ഇന്നു ഖേദിക്കുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചും അക്തര്‍ സംസാരിച്ചു. തെളിവുകളില്ലാതെ ആരെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് അക്തര്‍ പറഞ്ഞു. ‘ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല. തിരിച്ചടികള്‍ ജീവിതത്തിന്റെ സ്വത്താണ്.

എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ നിങ്ങളത് മറ്റൊരാളുമായി പങ്കുവയ്ക്കണം. ബ്രേക് അപ്പിനു ശേഷം വിഷാദത്തിലായ ദീപിക പദുക്കോണ്‍ അതില്‍ നിന്നു പുറത്തുവന്നയാളാണ്. അവര്‍ക്ക് സഹായം ആവശ്യമായിരുന്നു. സുശാന്തിനും അത്തരത്തില്‍ ഒരു സഹായം ആവശ്യമായിരുന്നെന്ന് ഞാന്‍ കരുതുന്നു’- അക്തര്‍ പറഞ്ഞു.