കോഴിക്കോട്: കോഴിക്കോട് തൂങ്ങി മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെള്ളയില്‍ തൂങ്ങി മരിച്ചയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത സിഐ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. മരിച്ചയാളുടെ രോഗ ഉറവിം വ്യക്തമല്ല.

അതേസമയം, എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്ളത് 20,000ത്തിലധികം ആളുകളാണെന്നുള്ളത് ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നു. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ബന്ധപ്പെട്ടിരിക്കുന്നത് 5,500 പേരുമായാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

പട്ടിക പരിശോധിച്ച്‌ എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.