കൊച്ചി: യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നെന്ന കേസില്‍ യുവതിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍. കോഴിക്കോട്‌ ചുങ്കം ഫറോക്ക്‌ പോസ്‌റ്റില്‍ തെക്കേപുരയ്‌ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത്‌ മലപ്പുറം വാഴക്കാട്‌ ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെയാണ്‌ എറണാകുളം സൗത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇടുക്കി അടിമാലി സ്വദേശിയാണ്‌ തട്ടിപ്പിനിരയായത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌:
രണ്ടാഴ്‌ച മുന്‍പ്‌ പരാതിക്കാരന്റെ പേരിലുള്ള ഇന്‍സ്‌റ്റഗ്രാം ഐ.ഡിയില്‍ ഒന്നാം പ്രതിയായ യുവതി ഫ്രണ്ട്‌ റിക്വസ്‌റ്റ്‌ അയച്ച്‌ ഇരുവരും സുഹൃത്തുക്കളാകുകയും സെക്‌ഷ്വല്‍ ചാറ്റുകള്‍ നടത്തി വരികയുമായിരുന്നു. പിന്നീട്‌ യുവതിയും സുഹൃത്തുക്കളായ മറ്റു പ്രതികളും ചേര്‍ന്ന്‌ യുവാവിനെ എറണാകുളം പള്ളിമുക്ക്‌ ഭാഗത്തേക്കു വിളിച്ചുവരുത്തി. അവിടെവച്ച്‌ യുവാവിനെ മര്‍ദിച്ച്‌ എടിഎം കാര്‍ഡും പിന്‍ നമ്പറും ഭീഷണിപ്പെടുത്തി വാങ്ങിയശേഷം സമീപമുള്ള എ.ടി.എമ്മില്‍നിന്ന്‌ 4,500രൂപ പിന്‍ലിച്ചു.

19ന്‌ രണ്ടാം പ്രതി അര്‍ജുന്‍ ഫോണില്‍വിളിച്ചു ഭീഷണിപ്പെടുത്തി 2,000 രൂപ വാങ്ങി. അന്നു വൈകിട്ടു പരാതിക്കാരനെ എറണാകുളം പത്മ ജങ്‌ഷനില്‍ വരുത്തി ഭീഷണിപ്പെടുത്തി 15,000രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങിയെടുത്തു. 22ന്‌ വീണ്ടും എറണാകുളം പത്മ ജങ്‌ഷനില്‍ വിളിച്ചുവരുത്തി പണം കവര്‍ന്നു. ചാറ്റുകള്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. വീണ്ടും 25,000 രൂപ നല്‍കണമെന്ന്‌ പറഞ്ഞതോടെ യുവാവ്‌ എറണാകുളം ടൗണ്‍ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.