നിലമ്പൂര്‍: നിലന്പൂർ വനഭൂമിയിലെ മരം മുറിക്കുന്നതിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെഎസ്യു പ്രവര്‍ത്തകരാണ് മരം മുറിക്കുന്നത് തടഞ്ഞ് പ്രതിഷേധിക്കുന്നത്.
നിലമ്പൂരിലെ പരിസ്ഥിതി പ്രാധാന്യമുള്ള കനോലി പ്ലാന്റിലാണ് മരം മുറി നടക്കുന്നത്. അര ഏക്കറോളം വരുന്ന സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നത്. ചുരുങ്ങിയത് 25 മരങ്ങളെങ്കിലും മുറിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് മരം മുറിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.
ആര്‍ആര്‍ടി ഓഫീസിന് വേണ്ടി കെട്ടിടം നിര്‍മിക്കാനാണ് മരങ്ങള്‍ മുറിക്കുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ നിയമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറി നടക്കുന്നതെന്നാണ് സംഘടനകൾ ആരോപിക്കുന്നത്.
വനത്തിന്റെ പരിധിയില്‍പ്പെടുന്ന മരങ്ങള്‍ മുറിക്കണമെങ്കില്‍ വര്‍ക്കിംഗ് പ്ലാന്‍ അംഗീകാരം വേണം. പുറത്തു നിന്നുള്ള ഒരു ഉദ്യോഗസ്ഥന് എത്തി ചര്‍ച്ചകള്‍ നടത്തി തീരുമാനമാക്കിയതിന് ശേഷം കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ മരത്തിന്റെ ഒരു ചില്ലയെങ്കിലും മുറിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് നിയമം.
എന്നാല്‍ നിലമ്പൂരിലെ മരം മുറി വര്‍ക്കിംഗ് പ്ലാനിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ വിശദ്ദീകരണം. വനസംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഓഫീസ് നിര്‍മിക്കുന്നത്. അത്തരമൊരു ഓഫീസ് നിര്‍മിക്കാന്‍ മരം മുറിക്കേണ്ടത് അനിവാര്യമാണെന്നാണ് ഡിഎഫ്ഒ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതും വലുതും ഉള്‍പ്പെടെ നാലു മരങ്ങളാണ് മുറിച്ചത്. തിങ്കളാഴ്ച രാവിലെയും രണ്ടു മരങ്ങള്‍ മുറിച്ചതോടെ പ്രവര്‍ത്തകര്‍ എത്തി മറ്റുള്ളവ മുറിക്കുന്നത് തടയുകയായിരുന്നു.
പ്രതിഷേധം തുടരുന്നതിനിടയിലും മരം മുറിയുമായി മുന്നോട്ടു പോകാനാണ് വനം വകുപ്പിന്റെ തീരുമാനം. സിസിഎഫ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച ശേഷമാണ് മരം മുറിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.