തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലമുണ്ടായ 100 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണക്കമ്പനിയായ വിസില്‍. നിര്‍മാണ കമ്പനി സര്‍ക്കാരിന് കത്ത് നല്‍കി. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനിഗ്രൂപ്പ് വിശദീകരിക്കുന്നു. നഷ്ടകണക്കുകള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നു.

2023 മെയ് മാസത്തില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16-ന് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. ഈ സമരം ഇന്ന് 53-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നൂറ് കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്നാണ്് അദാനി ഗ്രൂപ്പ് പറയുന്നത്.

അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ സര്‍ക്കാരിലേക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായിട്ടുണ്ട്.