യു.എൻ. ജനറൽ അംസബ്ലിയിൽ റഷ്യക്കെതിരെ ആഞ്ഞടിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ആണവായുധങ്ങൾ ഉപയോഗിച്ചേക്കുമെന്ന വ്ലാഡിമർ പുട്ടിന്റെ ഭീഷണി ആ രാജ്യത്തിനുതന്നെ അപമാനമാണ്. റഷ്യ മാത്രമാണ് യുദ്ധം ആഗ്രഹിക്കുന്നതെന്നും ബൈഡൻ പറഞ്ഞു. ആരുമായും സംഘർഷത്തിനോ ശീത യുദ്ധത്തിനോ അമേരിക്കയ്ക്ക് താൽപര്യമില്ലെന്നും യു.എസ്. പ്രസിഡന്റ് വ്യക്തമാക്കി.

യു.എൻ ഉടമ്പടിയുടെ നാണംകെട്ട ലംഘനം എന്നാണ് യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ജോ ബൈഡൻ വിശേഷിപ്പിച്ചത്. ക്രൂരവും അനാവശ്യവുമായ സൈനിക നടപടിയാണ് റഷ്യയുടേത്. പരമാധികാരമുള്ള ഒരു രാജ്യത്തെ ഭൂപടത്തിൽനിന്ന് ഇല്ലാതാക്കാനാണ് വ്ലാഡിമർ പുടിന്റെ ശ്രമം. ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന ഭീഷണി ആ രാജ്യത്തിന് ലോകത്തോട് ഉത്തരവാദിത്തമില്ലെന്ന് തെളിയിക്കുന്നു.

റിസർവ് സൈന്യത്തെ ഇറക്കി യുദ്ധം കടുപ്പിക്കാനുള്ള റഷ്യൻ തീരുമാനത്തേയും ബൈഡൻ വിമർശിച്ചു. രക്തം ചിന്തി അതിർത്തി വ്യാപിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വലിയ രാജ്യങ്ങളെപ്പോലെ ചെറു രാജ്യങ്ങൾക്കും പരമാധികാരം അവകാശമാണ്. സ്കൂളുകളും ആശുപത്രികളും തകർക്കുന്നതിലൂടെ വലിയ യുദ്ധക്കുറ്റമാണ് റഷ്യ നടത്തുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള സംഘർഷം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യു.എന്നിലെ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. വൺ ചൈന പോളിസി യു.എസ്. അംഗീകരിക്കുന്നു. എന്നാൽ നിലവിലെ സ്ഥിതി മാറ്റിക്കൊണ്ടാവരുത് അതെന്നും ബൈഡൻ പറഞ്ഞു.