ചിക്കാഗോ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ സംരക്ഷണം ദശകങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണെന്നും അധികം താമസിയാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും അമേരിക്കയിലെ ചിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലേസ് ജെ. കുപ്പിച്ച്. ജനുവരി 8ന് ഷിക്കാഗോയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് വാര്‍ഷിക റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിക്കാഗോയിലെ ഫെഡറല്‍ പ്ലാസയില്‍ ഒരുമിച്ചു കൂടിയ നൂറുകണക്കിന് ആളുകള്‍ കര്‍ദ്ദിനാളിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് വരവേറ്റത്. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയ 1973-ലെ റോ വേഡ് കേസിന്റെ വിധിപ്രസ്താവത്തെ മറികടക്കല്‍ മാത്രമല്ല ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമുണ്ടെന്നും അത് നമ്മുടെ ലക്ഷ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

ജീവനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനെതിരെ പോരാടുവാന്‍ ശ്രമിക്കണമെന്ന് റാലിയില്‍ പങ്കെടുത്തവരോട് കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തപ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ അബോര്‍ഷന്‍ അനുകൂലികള്‍ ശ്രമിച്ചിരിന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ ബഹുമാനിക്കാത്തവരും ഇവിടെ കൂടിയിട്ടുണ്ടെന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. കുടിയേറ്റക്കാര്‍ക്കും, വധശിക്ഷ കാത്ത് കഴിയുന്നവര്‍ക്കും, പ്രായമായവര്‍ക്കും, ദാരിദ്ര്യത്തിനും, ക്ഷാമത്തിനും, യുദ്ധത്തിനും ഇരയായിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.