ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കുമെന്നും ‘ഗുലാബ്’ എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരതൊടാനാണ് സാധ്യതയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഈ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മധ്യ തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 27 നും 28 നും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.