രാജസ്ഥാൻ റോയൽസിനെ 33 റണ്‍സിന് തോൽപ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

അവസാനം വരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും സഞ്ജു സാംസണിന് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 53 പന്തിൽ നിന്ന് 70 റൺസ് നേടി സഞ്ജു പുറത്താവാതെ നിന്നു. ഡൽഹിക്കായി ആന്‍റിച്ച് നോര്‍ട്യ രണ്ട് വിക്കറ്റ് വീഴ്ത്തി. കൃത്യതയാർന്ന ബോളിങിലൂടെയാണ് ഡൽഹി രാജസ്ഥാനെ പിടിച്ച് നിർത്തിയത്.

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ്. 43 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. രാജസ്ഥാനുവേണ്ടി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് റിഷഭ് പന്തിലൂടെയും ശ്രേയസ് അയ്യരിലൂടെയും കരകയറിയെങ്കിലും ഡല്‍ഹിക്ക് സ്കോറിംഗ് വേഗം കൂട്ടാനായില്ല.