തൃശൂര്‍: കൊടി സുനിയുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടാം ദിവസവും നടന്ന റെയ്ഡില്‍ കഞ്ചാവ് ബീഡികള്‍ കണ്ടെടുത്തു. അതേസമയം പരിശോധനയെ ഭയന്ന് തടവുകാര്‍ മൊബൈല്‍ ഫോണ്‍ സമീപത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ടതായാണ് വിവരം. ഇത് കണ്ടെത്താനായുള്ള പരിശോധനകള്‍ തുടരും. ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപ ജയിലുകളില്‍ നിന്നുള്ള ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു റെയ്ഡ്.

സുനിയെ മുമ്ബ് പാര്‍പ്പിച്ചിരുന്ന സെല്ലിലെ ഭിത്തിയില്‍ നിന്ന് സിംകാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. പരിശോധനയില്‍ ഇ ബ്ലോക്കില്‍ നിന്ന് കഞ്ചാവ് ബീഡികള്‍ മാത്രമാണ് കണ്ടെത്താനായത്. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണ്‍, മൂന്ന് പവര്‍ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, ഉളി, കമ്ബിക്കഷണങ്ങള്‍, കത്തി, ബാറ്ററി തുടങ്ങിയവ കണ്ടെത്തിയിരുന്നു.