സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് സമരം മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് പോകില്ല. ഡല്‍ഹിയുടെ നാലുപാടും വളയുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

അതിനിടെ, കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യം ഉണ്ടെന്ന് താന്‍ പറയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സമരം ചെയ്യാന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അധികാരം ഉണ്ട്. കാര്‍ഷിക പരിഷ്‌കാരങ്ങളെ രാഷ്ട്രീയവത്കരിച്ച് എതിര്‍ക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയായിരുന്നു പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷകരെ നിയമ നിര്‍മാണം ശാക്തീകരിച്ചുവെന്നും കര്‍ഷകര്‍ക്ക് സഹായകരമായി കാര്‍ഷിക നിയമങ്ങള്‍ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവെന്നും കര്‍ഷകരുടെ നന്മയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.