മാധ്യമപ്രവർത്തകർ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും ഹാജരാകാത്തതിനാലാണ് നടപടി.

കേസിൽ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ട രാമന് കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് അടുത്ത മാസം 12 ന് ഹജരാവാൻ ശ്രീറാം വെങ്കിട്ടരാമനോട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്.

അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അൻപതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോൻഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോൻഡിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരോടും ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വഫ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്. വിവിധ കാരണങ്ങൾ പറഞ്ഞാണ് മൂന്ന് തവണ ശ്രീറാം വെങ്കിട്ട രാമൻ കോടതിയിൽ ഹാജരാകാതിരുന്നത്.