കൊല്ലം: കൊല്ലം മുഖത്തല സ്വദേശിനിയായ ബ്യൂട്ടിഷ്യന്‍ സുചിത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് ഏഴുപത്തിമൂന്ന് പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പണം തട്ടുന്നതിന് വേണ്ടി യുവതിയെ വശീകരിച്ച്‌ പാലക്കാട് എത്തിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സമൂഹമാധ്യമത്തിലൂടെയാണ് പ്രശാന്ത് ഭാര്യയുടെ സുഹൃത്തായ സുചിത്രയുമായി അടുക്കുന്നത്. പിന്നീട് പ്രണം നടിച്ച്‌ സുചിത്രക്ക് ഒപ്പംകൂടി. അവരെ കാണുന്നതിന് വേണ്ടി പല ആവര്‍ത്തി പ്രശാന്തുകൊല്ലത്ത് എത്തി. സുചിത്രയുടെ കയ്യില്‍ നിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെ പ്രശാന്ത് അടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മാര്‍ച്ച്‌ പതിനെഴിനാണ് സുചിത്രയെ വീട്ടില്‍ നിന്നും കാണാതായത്. മാര്‍ച്ച്‌ 20 ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. കോഴിക്കോട് സ്വദേശിയോടുള്ള അടുപ്പം മനസ്സിലാക്കി സൈബര്‍ വിദഗ്ദരുടെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രശാന്തിന്‍റെ പലക്കാടുള്ള സുഹൃത്തിന്‍റെ വീടിന് സമിപത്ത് നിന്നും സുചിത്രയുടെ മൃതദേഹം കണ്ടെത്തുന്നത്.

വിവിധ സമയങ്ങളിലായി സ്വര്‍ണവും പണവും സുചിത്രയില്‍ നിന്നും പ്രശാന്ത് തട്ടിയെടുത്തതായി അന്വേഷസംഘത്തിന് തെളിവ് ലഭിച്ചതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഡി വൈ എസ്സ് പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തി ആക്കിയത്. 92 സാക്ഷികളാണ് പട്ടികയില്‍ ഉള്ളത്. 228 രേഖകളും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കൊടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. പ്രതി പ്രശാന്ത് ഇപ്പോള്‍ കൊല്ലം ജില്ലാ ജയിലില്‍ റിമാന്റിലാണ്.

ബ്യൂട്ടി പാര്‍ലറില്‍ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകനായ പ്രശാന്തു കൊലപ്പെടുത്തിയത് ക്രൈം ത്രില്ലര്‍ സിനിമകളെ മാതൃകയാക്കിയായിരുന്നു. ഒരിക്കലും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തിയാല്‍ തന്നെ പിടിക്കപ്പെടാതിരിക്കാനും മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രശാന്ത് സുചിത്രയെ പാലക്കാട്ടേക്ക് എത്തിച്ചതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതും. സൗഹൃദം നടിച്ച്‌ സുചിത്രയെ കൊല്ലത്തു നിന്നു പാലക്കാടെത്തിച്ച പ്രതി വിഷം കൊടുത്ത ശേഷം കേബിള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച്‌ അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു.

സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്ബര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു.