മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ (ഡിഎപി) നിന്ന് 3 പ്രമുഖ നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി ഡോ. മനോഹർലാൽ, മുൻ നിയമസഭാംഗം ബൽവൻ സിങ് എന്നിവരെയാണ് പുറത്താക്കിയത്. 

നേതാക്കളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഡിഎപി ജനറൽ സെക്രട്ടറി ആർഎസ് ചിബ് ഉടൻ പുറപ്പെടുവിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ അവരെ പാർട്ടിയിൽ ആവശ്യമില്ലെന്ന് അധ്യക്ഷന് (ആസാദ്) ബോധ്യപ്പെട്ടുവെന്ന് ചിബ് പിടിഐയോട് പറഞ്ഞു. താരാ ചന്ദും അനുയായികളും കോൺഗ്രസിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. 

സെപ്റ്റംബറിലാണ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. പുറത്താക്കപ്പെട്ട നേതാക്കളിൽ ഒരാളും ജമ്മു കശ്മീരിന്റെ ഉപമുഖ്യമന്ത്രിയുമായ താരാ ചന്ദ് ഗുലാം നബി ആസാദിന്റെ വിശ്വസ്തയായാണ് കണക്കാക്കപ്പെട്ടിരുന്നത്.