സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ ടീമിലെ ബാറ്റർ ധനുഷ്ക ഗുണതിലകയെ പീഡനക്കേസിൽ സിഡ്നി പോലീസ് കസ്റ്റഡിയിലെടുത്തു.
സിഡ്നി സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പുലർച്ചെ സസക്സ് തെരുവിലെ ഹോട്ടലിൽ നിന്ന് ഗുണതിലകയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ബുധനാഴ്ച റോസ് ബേ മേഖലയിൽ വച്ച് ലൈംഗികാത്രികമത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോസ് ബേയിലെ ഒരു വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തിയ പോലീസ്, വിശദമായ അന്വേഷണത്തിനായി താരത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്തായ ടീം ഞായറാഴ്ച ലങ്കയിലേക്ക് മടങ്ങിയിരുന്നു.
നമീബിയയ്ക്കെതിരായ പ്രാഥമിക റൗണ്ട് മത്സരം മാത്രം കളിച്ച ഗുണതിലക, പരിക്ക് മൂലം ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.