സൗത്ത് കരോലിന: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഗുജറാത്തിൽ നിന്നുള്ള മൂന്ന് പേർ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ താമസിക്കുന്ന രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ അമിത വേഗതയിൽ പോകുകയായിരുന്ന ഇവർ സഞ്ചരിച്ച എസ് യുവി കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗ്രീൻവില്ലെ കൗണ്ടി ഓഫീസ് പറയുന്നതനുസരിച്ച്, ഹൈവേയിൽ അമിത വേഗതയിൽ പോകുകയായിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് മറ്റ് പാതകളിലൂടെയും അടുത്തുള്ള കായലിലൂടെയും സഞ്ചരിച്ച് മരത്തിൽ പോയി ഇടിച്ചു. മരത്തിൽ കുടുങ്ങിയ കാർ ഒന്നിലധികം കഷണങ്ങളായി മുറിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നിലത്ത് നിന്നും 20 അടിയോളം ഉയരത്തിലാണ് കാർ കുടുങ്ങി കിടന്നിരുന്നത്.

സൗത്ത് കരോലിന ഹൈവേ പട്രോൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ഗ്രീൻവില്ലെ കൗണ്ടി ഇഎംഎസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ എമർജൻസി റെസ്‌പോൺസ് ടീമുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാല് യാത്രക്കാരിൽ നിന്നും അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി ഗുരുതര പരിക്കോടെ ആശുപത്രിയിലാണ്. അപകടത്തിൽപെട്ടവരുടെ ബന്ധുക്കളെ അധികൃതർ വിവരമറിയിച്ചിട്ടുണ്ട്.