ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഐഎം തന്നെ മത്സരിക്കും. ഭോങ്കിർ മണ്ഡലത്തിൽ ശക്തമായ മത്സരം മുന്നിൽ കണ്ട് മണ്ഡലം കോൺഗ്രസിന് വിട്ട് നൽകാൻ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി സിപിഐഎമ്മിൻ്റെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ, ഭോങ്കിറിൽ മത്സരത്തിൽ തുടരാൻ തീരുമാനിച്ചതായി യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡൻ്റ് കൂടിയായ രേവന്ത് റെഡ്ഡി സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ചില രാഷ്ട്രീയ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇതിൽ തൃപ്തരായില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് രണ്ട് സീറ്റ് കോൺഗ്രസ് വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് സീറ്റ് നൽകിയില്ലെന്നും അത് കൊണ്ട് കേന്ദ്രനേതൃത്വവുമായി കൂടി ആലോചിച്ച ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും നിലവിൽ മണ്ഡലത്തിൽ ഉറച്ച് നിൽക്കാനാണ് തീരുമാനമെന്നും വീരഭദ്രം പറഞ്ഞു.

എഐസിസി അധ്യക്ഷൻ്റെ നിർദേശ പ്രകാരം സിപിഐഎം നേതാക്കളെ കണ്ട് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചതായും ബിജെപിയെ പരാജയപ്പെടുത്താൻ ഇൻഡ്യ സഖ്യത്തിന് പിന്തുണ അഭ്യർത്ഥിച്ചതായും രേവന്ത് റെഡ്ഡി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ചില സംഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ ധാരണയാകുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. ജുലകാന്തി രംഗ റെഡ്ഡി, സീതാരാമുലു വീരയ്യ, മറ്റ് സിപിഐഎം നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ 19ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്ക സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.