മെരിലാന്റ്: കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യ ചെയ്തു. മെരിലാന്റില്‍ ലാപ്ലാറ്റാ റസിഡൻഷ്യൽ ഹോമിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം.

യുവതിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അഞ്ചു പേരുടെയും മൃതദേഹം വീടിനു മുൻപിൽ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്.

സാറാ മാൻ (25), സഹോദരൻ കെയ്‌മാൻ (18), അമ്മ സൊമാലി മാൻ (40) യവോൻ വാട്ട്സൻ (28) എന്നിവരെയാണു സാറയുടെ കാമുകനായ ആൻഡ്ര സാലിസ് (28) വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ആൻഡ്രയും സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നു ചാൾസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നതായി ഓഫിസ് അറിയിച്ചു.

വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെ ആദ്യം കണ്ടെത്താനായില്ലെങ്കിലും പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളിൽ സുരക്ഷിതരായി കണ്ടെത്തി. കൊലപാതകത്തിലേക്ക് ആൻഡ്രിയെ നയിക്കുന്നതിനു തക്കതായ കാരണം എന്തായിരുന്നു എന്നു കണ്ടെത്തുന്നതിനു കുടുംബാംഗങ്ങളെയും കൂട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു.

ബാൾട്ടിമോർ ചീഫ് മെഡിക്കൽ എക്സാമിനർ ഓഫിസും ഓട്ടോപ്സി നടത്തി മരണകാരണം കണ്ടെത്തുമെന്നും ഷെറീഫ് ഓഫിസ് അറിയിച്ചു.