ചിക്കാഗോ: ഇറാനിൽ സ്ത്രീകള്‍ക്കെതിരെ തുടരുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിച്ചും സമരം ചെയ്യുന്ന വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗർഭഛിദ്രത്തെ അനുകൂലിച്ചും രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ചിക്കാഗോയിലും നൂറു കണക്കിന് അബോർഷൻ ആക്ടിവിസ്റ്റുകൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ചിക്കാഗോ ഫെഡറൽ പ്ലാസായിൽ സംഘടിച്ച പ്രതിഷേധക്കാർ ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്ലക്കാർഡുകളും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശം ആണെന്ന് എഴുതിയ പ്ലക്കാർഡുകളും കൈകളിലേന്തി മിഷിഗൺ അവന്യൂവിലൂടെ നടത്തിയ പ്രകടനം ജനശ്രദ്ധ പിടിച്ചു പറ്റി.

22 വയസ്സുള്ള കുർദിഷ് ഇറാനിയൻ വനിത മഹ്‌സ അമിനി സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് അമേരിക്കയിലെ ചിക്കാഗോ ഉൾപ്പെടെ 150 നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.

ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയതും പാട്ടു പാടുന്നതിനുള്ള അനുമതി നിഷേധിക്കുന്നതും ബൈക്ക് ഓടിക്കാൻ അനുവദിക്കാത്തതും പൊതു സ്ഥലങ്ങളിൽ പുരുഷൻമാരോടൊന്നിച്ചല്ലാതെ നടക്കാൻ അനുവാദമില്ലാത്തതുമായ ഗവൺമെന്റ് തീരുമാനത്തിനെതിരെയാണു പ്രതിഷേധം അണപൊട്ടിയൊഴുകുന്നത്.

അമേരിക്കയിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന പ്രകടനത്തിൽ പങ്കെടുത്തതോടെ പ്രതിഷേധക്കാർക്കാവേശമായി. ആയിരത്തിലധികം പേർ ചിക്കാഗോയിൽ മാത്രം പങ്കെടുത്തതായി പൊലീസ് പറഞ്ഞു.