ധനാരി പട്ടി: യുപിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ 18 മണിക്കൂറോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ ജീവനക്കാര്‍ മുറി പൂട്ടി പോയതോടെയാണ് പെണ്‍കുട്ടി  കുടുങ്ങിയത്. ബുധനാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

യുപിയിലെ സംഭലിനടുത്തെ, ധനാരി പട്ടിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്ലാസ്മുറിയില്‍ അകപ്പെട്ടത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പോപ്പ് സിംഗ് പറഞ്ഞു. ചൊവ്വാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടിലെത്താതെ ആയപ്പോള്‍ മുത്തശ്ശി സ്‌കൂളിലെത്തി അന്വേഷിച്ചെന്നും കുട്ടികളെല്ലാം പോയതായി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വനമേഖലയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് സ്‌കൂള്‍ തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടിരുന്നതായി അറിയുന്നത്.

സ്‌കൂള്‍ സമയം കഴിഞ്ഞപ്പോള്‍ അധ്യാപകരോ മറ്റ് ജീവനക്കാരോ ക്ലാസ്മുറികളില്‍ പരിശോധന നടത്തിയില്ല, ഇത് അശ്രദ്ധയാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും
ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സിങ് പറഞ്ഞു.