കണ്ണൂരിൽ സിപിഐഎം ഓഫിസുകൾക്ക് നേരെ വീണ്ടും ആക്രമണം. സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിച്ചു. പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. നിരവധി വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.

നേരത്തെ പെരിങ്ങത്തൂരിലെ സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് അക്രമകാരികൾ തീയിട്ടിരുന്നു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.

കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്.

അതേസമയം, പാനൂർ മേഖലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പാനൂർ മേഖലയിൽ ഒരു കമ്പനി ഇന്ത്യൻ റിസർവ് ബറ്റാലിയനെയും ഒരു കമ്പനി ആന്റി നക്‌സൽ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.