കണ്ണൂരിൽ നാളെ സമാധാനയോഗം. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ സമാധാനയോഗം ചേരും. ജില്ലാ കലക്ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും.

കണ്ണൂരിൽ വ്യാപക അക്രമ പരമ്പരകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചത്. കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഐഎം ഓഫിസകൾക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.

കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. പെരിങ്ങത്തൂർ, പരിങ്ങളം, കൊച്ചിയങ്ങാടി, കടവത്തൂർ എന്നിവിടങ്ങളിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസ്, ബ്രാഞ്ച് ഓഫിസ് എന്നിവിടങ്ങളിൽ അക്രമകാരികൾ തീയിടുകയായിരുന്നു.
പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. നിരവധി വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും ആക്രമണമുണ്ടായി.

അതേസമയം, പാനൂർ മേഖലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പാനൂർ മേഖലയിൽ ഒരു കമ്പനി ഇന്ത്യൻ റിസർവ് ബറ്റാലിയനെയും ഒരു കമ്പനി ആന്റി നക്‌സൽ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.