വാഷിങ്ടൻ ഡിസി ∙ അമേരിക്കയിൽ പ്രവേശിക്കുന്ന എല്ലാ രാജ്യാന്തര വിമാന യാത്രക്കാർക്കും ജനുവരി 26 മുതൽ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കികൊണ്ടു സിഡിസി ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവിൽ സിഡിസി ഡയറക്ടർ റോർബർട്ട് റെഡ്ഫീൽഡ് ഒപ്പുവെച്ചു.

വിമാന യാത്രക്ക് മുമ്പും, അതിനുശേഷവും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നത് കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടിയാണെന്ന് ഡയറക്ടർ പറഞ്ഞു.

യുഎസിലേക്ക് വിമാനം കയറുന്നതിന് മൂന്നു ദിവസം മുമ്പു വരെയുള്ള നെഗറ്റീവ് ഫലമാണ് കൈവശം വെക്കേണ്ടത്. പരിശോധനാ ഫലം വിമാനത്താവള അധികൃതർക്കു സമർപ്പിക്കേണ്ടതാണ്. അതോടൊപ്പം എയർലൈൻസ് യാത്രക്കാരുടെ കൈവശം നെഗറ്റീവ് റിസൽട്ട് ഉണ്ടോ എന്ന് ഉറപ്പാക്കണം.

അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കൈവശം വെക്കേണ്ടതാണ്. മൂന്നിനും അഞ്ചിനും ഇടക്കുള്ള ദിവസങ്ങൾക്കുള്ളിലെ റിസൾട്ടാണ് സമർപ്പിക്കേണ്ടത്.

ജനിതക മാറ്റം സംഭവിച്ച മാരക വൈറസുകൾ മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇത് നിർബന്ധമാക്കിയതെന്നും സിഡിസി ഡയറക്ടർ പറഞ്ഞു.