കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രമെന്ന് ആരോപിച്ച് കർഷകർ. സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമിതി രൂപീകരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. സമിതിയിലെ അംഗങ്ങൾ സർക്കാർ അനുകൂലികളാണ്. സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും കർഷക സംഘടനകൾ അറിയിച്ചു.

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു. നാലംഗ സമിതിയെയാണ് സുപ്രിംകോടതി നിയമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന്ദർ സിംഗ് മൻ, ഇന്റർനാഷണൽ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാർ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനിൽ ധൻവാർ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്. ഈ സമിതിയാണ് കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കുക. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. നടപടിക്കെതിരെ കോൺഗ്രസും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.