പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതി ചേർത്തു.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വിജിലൻസ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഇബ്രാഹിംകുഞ്ഞിനെ രോഗം മൂർച്ഛിച്ചതിനാൽ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല.

നിലവിൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.