തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ ഒരുമാസത്തിലേറെയായി നടത്തുന്ന ട്രയൽ റണ്ണിലൂടെ കണ്ടെത്തുന്നത് ദിവസം അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങൾ.

20 മുതൽ പിഴ ഈടാക്കി തുടങ്ങുമ്പോൾ ഖജനാവിലേക്ക് കോടികൾ എത്തും. ശരാശരി 500രൂപ പിഴ കണക്കാക്കിയാലും ദിവസം 25 കോടിയോളം കിട്ടും. 24 മണിക്കൂറും പെറ്റിയടിക്കും. തിരുവനന്തപുരം നഗരത്തിലെ 88 കാമറകൾ മാത്രം അരലക്ഷം നിയമലംഘനങ്ങളാണ് നിത്യേന കണ്ടെത്തുന്നത്.

232.25 കോടി ചെലവിട്ടാണ് കാമറകൾ സ്ഥാപിച്ചത്. കാമറകൾ പ്രവർത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാർ, സൗരോർജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കൽ മൂന്നരക്കോടിയും കാമറകൾ സ്ഥാപിച്ച ചെലവിൽ എട്ടരക്കോടിയും കെൽട്രോണിന് നൽകണം. കാമറാദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെൽട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവുമാണ്. കൃത്രിമങ്ങൾ നടത്താനാവില്ല. കാമറയുടെ 800മീറ്റർ പരിധിയിലെ ലംഘനങ്ങൾ വരെ പിടിക്കും.

നിയമലംഘനം ഏതൊക്കെ കാമറകളുടെ പരിധിയിലുണ്ടായാലും അത്രയും പെറ്റി ചുമത്തും. അതായത് ഹെൽമെറ്റില്ലാത്ത യാത്ര ഏതൊക്കെ കാമറകൾ പിടികൂടുന്നോ അതിനെല്ലാം പിഴ ചുമത്തും. ഇതിൽ മാറ്റം വരുത്തണോയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്.

മുഖവും നമ്പറും വ്യക്തമാകും

1. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങൾ ലഭിക്കും

2. സീറ്റ്ബെൽറ്റിടാത്തവരുടെ മുഖവും നമ്പർപ്ലേറ്റും വ്യക്തമാകും

3. പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമെറ്റില്ലെങ്കിലും പകർത്തും

4. ഡ്രൈവിംഗിനിടെ മൊബൈലുപയോഗവും അമിതവേഗവും പിടികൂടും

5. ഇൻഷ്വറൻസ്, രജിസ്ട്രേഷൻ രേഖകൾ വാഹൻ സോഫ്‌റ്റ്‌വെയറിൽ

പരിശോധിച്ച് പിഴചുമത്തും

5 വർഷം ദൃശ്യം സൂക്ഷിക്കും

 ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അഞ്ച് വർഷം സൂക്ഷിക്കാനുള്ള സംവിധാനം കൺട്രോൾറൂമിലെ ഡേറ്റാസെന്ററിലുണ്ട്

726കാമറകളിലെയും ദൃശ്യങ്ങൾ ഒരുവർഷം സൂക്ഷിച്ചുവയ്ക്കും. പൊലീസോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ നൽകും.

പിഴത്തുക

ഹെൽമെറ്റില്ലാത്ത യാത്ര-500 രൂപ

പിൻസീറ്റിൽ ഹെൽമെറ്റില്ലാത്തത്-500

മൂന്നുപേരുടെ ബൈക്ക് യാത്ര-1000

ഡ്രൈവിംഗിനിടെ മൊബൈൽവിളി-2000

സീറ്റ്‌ബെൽറ്റില്ലാത്ത യാത്ര-500

അമിതവേഗം-1500

അനധികൃത പാർക്കിംഗ്-250