ന്യൂ മെക്‌സിക്കോ: വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ലൈസന്‍സില്ലാത്ത സലൂണില്‍ നിന്നും വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. യുഎസിലെ ന്യൂ മെക്‌സിക്കോയിലാണ് സംഭവം.

അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ടിലാണ് സ്പാ വഴി എച്ച്‌ഐവി പകര്‍ന്നു എന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളും വഴിയാകാം വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വ്യക്തിയുടെ കൈയില്‍ നിന്ന് രക്തം വലിച്ചെടുത്ത് പ്ലേറ്റ്ലെറ്റുകള്‍ വേര്‍തിരിച്ച് മൈക്രോനീഡില്‍സ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പുരട്ടുന്ന പ്രത്യേക തരം സൗന്ദര്യ വര്‍ദ്ധക പ്രക്രിയയാണ് വാമ്പയര്‍ ഫേഷ്യല്‍. ഈ പ്ലേറ്റ്ലെറ്റുകള്‍ ചെറിയ സൂചികള്‍ ഉപയോഗിച്ച് മുഖത്തേക്ക് കുത്തിവയ്ക്കുന്ന രീതിയും ഉണ്ട്. അങ്ങിനെ ഇവ ചര്‍മ്മത്തിലേക്ക് കടക്കുന്നതിലൂടെ ചുളിവുകളും മുഖക്കുരു പാടുകളും കുറയുമെന്നാണ് പറയപ്പെടുന്നത്.

പ്ലേറ്റ്ലെറ്റുകള്‍ പുതിയ ചര്‍മ്മകോശങ്ങളുടെയും കൊളാജന്റെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്നാണ് പ്രചാരം.

പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ അല്ലെങ്കില്‍ പിആര്‍പി എന്നും വിളിക്കപ്പെടുന്ന ഈ പ്രക്രിയ മുഖത്തെ സുഷിരങ്ങളുടെ വലുപ്പവും നേര്‍ത്ത വരകളും കുറയ്ക്കാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു.