രാജസ്ഥാനിലെ അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാമിനെ മൂന്നംഗസംഘം പള്ളിക്കുള്ളിൽ വച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. 

മൗലാന മുഹമ്മദ് മാഹിറിനെ പള്ളിക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അജ്മീറിലെ ജെഎൽഎൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ രാംഗഞ്ച് പോലീസ് കേസെടുത്തു. മസ്ജിദിന് സമീപമുള്ള മുറിയിൽ മുഹമ്മദ് മാഹിർ മക്കളോടൊപ്പം ഉറങ്ങുമ്പോഴാണ് സംഭവമെന്ന് രാംഗഞ്ച് പോലീസ് പറഞ്ഞു. 

മുഖംമൂടി ധരിച്ച മൂന്ന് പേർ രാവിലെ മുറിയിലേക്ക് ഇരച്ചുകയറി വടികൊണ്ട് മർദിച്ചതായാണ് പ്രാഥമിക വിവരം. കുട്ടികൾ എണീറ്റെങ്കിലും ബഹളം വയ്ക്കാതിരിക്കാൻ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇമാമിനെ തല്ലി പരുക്കേല്പിച്ച ശേഷം അവർ തിരികെ പോയപ്പോഴാണ് കുട്ടികൾക്കു മറ്റുള്ളവരെ വിളിച്ചറിയിക്കാൻ സാധിച്ചതെന്നും പോലീസ് പറയുന്നു.

പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ഇമാമിനെ തല്ലാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ട് വടികൾ മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. സംഭവം പ്രദേശവാസികളെ ഭയചകിതരാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും അവർ ഉന്നയിച്ചു .