കൊച്ചി: വാടകയ്ക്കെടുത്ത ബോട്ടുമായി കായൽ ടൂറിസത്തിലേക്കിറങ്ങിയ നിഷ്ജിത്ത് രണ്ടു വർഷംകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പൽ തിങ്കളാഴ്ച നീറ്റിലിറക്കും. 10 കോടിയിലേറെ രൂപ മുടക്കിയാണ് കൊച്ചിക്കാരൻ നിഷ്ജിത്ത് ‘ക്ലാസിക് ഇംപീരിയൽ” നി‌ർമ്മിച്ചത്. രാവിലെ 11ന് കൊച്ചി കായലിലെ രാമൻതുരുത്തിലാണ് നീറ്റിലിറക്കൽ. ഇരുനില കപ്പലിന്റെ അവസാന വട്ട പെയിന്റിംഗ് ജോലികളും മറ്റും പൂർത്തിയാക്കാൻ 60ലേറെ തൊഴിലാളികൾ രാപകൽ ജോലിചെയ്യുകയാണ്. കായലിൽ സർവീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറുകപ്പലും നിഷ്ജിത്തിന് (47)നിലവിൽ സ്വന്തമായുണ്ട്.

മറൈൻ ഡ്രൈവിലെ സ്വന്തം ജെട്ടിയിൽ നിന്നാകും നിഷ്ജിത്തിന്റെ കപ്പൽ സർവീസ്. ഇതിനായി ഒമ്പതു മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിംഗ് ജെട്ടി നിർമ്മിച്ചു. 12 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള ഉരുളൻ എയർബാഗുകൾക്കു മുകളിലൂടെയാണ് കപ്പൽ നീറ്റിലിറക്കുക. ഇതിനുമാത്രം ലക്ഷങ്ങൾ ചെലവു വരും. നീറ്റിലിറക്കി രണ്ടാഴ്ചയ്ക്കുശേഷം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സൊനോവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും.
വാച്ച് കമ്പനി പ്രതിനിധിയിൽ നിന്ന് കപ്പൽ ഉടമയിലേക്കുള്ള നിഷ്ജിത്തിന്റെ വളർച്ച കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വല്ലാർപാടത്തിനടുത്തുള്ള രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1,20,000രൂപ മാസവാട നൽകി എടുത്താണ് നിർമ്മാണകേന്ദ്രം ഒരുക്കിയത്.
2002ൽ ബോട്ട് വാടകയ്‌ക്കെടുത്താണ് നിഷ്ജിത്തും സുഹൃത്തും കായൽ ടൂറിസത്തിലേക്ക് ഇറങ്ങിയത്. ആദിത്യ ബോട്ട് ക്രൂസ് ആൻഡ് ടൂർസ് ഓപ്പറേറ്റേഴ്‌സ് എന്നായിരുന്നു രണ്ടു ബോട്ടുള്ള ആദ്യ കമ്പനിയുടെ പേര്. പിന്നീട് സ്വന്തമായി രൂപം നൽകിയ നിയോ ക്ലാസിക് ക്രൂസ് ആൻഡ് ടൂർസ് നാല് ബോട്ടുകൾ നിർമ്മിച്ചു.

ജെൻസി ഫിലിപ്പാണ് ഭാര്യ. മക്കൾ: നീരജ്, നിജിൽ.

സൗകര്യങ്ങൾ

ഡി.ജെ,മ്യൂസിക് ബാൻഡ്,ഡാൻസ്,കലാരൂപങ്ങൾ,ഭക്ഷണശാല,ഫീഡിംഗ് റൂം

150:യാത്രക്കാർ

1,500 രൂപ –ഭക്ഷണമുൾപ്പെടെ ഒരാൾക്ക് 3 മണിക്കൂർ യാത്ര

3,000രൂപ: സൺസെറ്റ് ക്രൂസ് (അഞ്ചര മണിക്കൂർ)
അത്താഴം, ഹൈടീ എന്നിവ ഉൾപ്പെടെ.

റൂട്ട്:
മറൈൻ ഡ്രൈവ് – പുറംകടൽ

50 മീറ്റർ: നീളം
11 മീറ്റർ: വീതി
10 മീറ്റർ: ഉയരം

2020: മാർച്ച് അഞ്ചിന് നിർമ്മാണം തുടങ്ങി

വലിപ്പം

50 മീറ്റർ (47മീറ്ററുള്ള കെ.എസ്.ഐ.എൻ.സിയുടെ നെഫർടിറ്റി ക്രൂസാണ് നിലവിൽ കേരളത്തിൽ ഏറ്റവും വലുത്)