ഇറാഖ്: സ്വവർഗ ബന്ധങ്ങളിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കി ഇറാഖ്. ഇതു സംബന്ധിച്ച ബിൽ പാർലമെൻ്റിൽ പാസാക്കി. പിടിക്കപ്പെട്ടാൽ 15 വർഷം വരെ തടവ് ലഭിക്കാം. 

ശനിയാഴ്ച പാർലമെൻ്റിൽ  329 അംഗങ്ങളിൽ 170 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്.  1988ലെ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ ഭേദഗതികൾ വരുത്തി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും പുതിയ ബിൽ പ്രകാരം ലഭിക്കും.

ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റ് പ്രകാരം സ്വവർഗബന്ധങ്ങൾക്ക് വധശിക്ഷ നൽകാനായിരുന്നു തീരുമാനം. നിലവിൽ സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡറുകളും രാജ്യത്ത് പലവിധത്തിലുള്ള ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാവാറുണ്ട്.

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ ‘മനപ്പൂർവ്വം’ പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും.

പുതിയ ബിൽ അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്നും ദിനംപ്രതി വേട്ടയാടപ്പെടുന്ന ഇറാഖികളെ കൂടുതൽ അപകടത്തിലാക്കുന്നുവെന്നും ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ ഇറാഖ് ഗവേഷകൻ റസാവ് സാലിഹി മാധ്യമങ്ങളോട് പറഞ്ഞു.